
ഇതര ജന സമൂഹത്തിന്മേൽ വിദ്വേഷം ചൊരിയുന്ന പ്രസ്താവനയിലൂടെ എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിൻ്റെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ഐ എൻ എൽ.
ഈഴവ സമുദായത്തിന്റെ ശക്തീകരണത്തിന് പ്രചോദനമേകാൻ ഇതര ജനവിഭാഗത്തിന്മേൽ കുതിര കയറുകയോ വർഗീയത ചീറ്റുകയാേ അല്ല വേണ്ടത്. ന്യൂനപക്ഷങ്ങളെ കുറിച്ചും ചില വ്യക്തിത്വങ്ങളുടെ പേരെടുത്തും അദ്ദേഹം നടത്തിയ പരാമർശങ്ങൾ നിരുത്തരവാദപരവും ജുഗുപ്സാവഹവുമാണ്. ഗുരുവിൻ്റെ അധ്യാപനങ്ങളെ ചവിട്ടി മെതിക്കുന്നതിന് തുല്യമാണത്. എന്നിട്ടും വെള്ളാപ്പള്ളി പ്രകീർത്തിക്കപ്പെടുന്നുണ്ടെങ്കിൽ അത് ദൗർഭാഗ്യകരവും മതേതര സമൂഹത്തോടുള്ള വെല്ലുവിളിയുമാണ്.
സംയമനവും അവധാനതയും കൈവിട്ടു കളിക്കുന്ന സമുദായ നേതാക്കളെ സ്വന്തം അനുയായികൾ തന്നെ തള്ളിക്കളയും എന്നതാണ് ഇതഃപര്യന്ത അനുഭവമെന്ന് മനസ്സിലാക്കുന്നതായിരിക്കും എല്ലാവർക്കും നല്ലതെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.