
സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായി അദ്ദേഹത്തിൻ്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച് നടത്തിയ ചർച്ചയിൽ, സംസ്ഥാനത്തിന് എയിംസ് ലഭിക്കാത്തതും ഹൈസ്പീഡ് റെയിൽവേ സിസ്റ്റത്തിനുള്ള അനുമതിയില്ലാത്തതും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനുള്ള ധനസഹായം വൈകുന്നതുമായ കാര്യങ്ങളെ കുറിച്ചും ഉപരാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തി.
സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ വിശദമായി അറിയിക്കാൻ ഉപരാഷ്ട്രപതി കെ.വി തോമസിനോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉപരാഷ്ട്രപതിക്ക് നൽകുമെന്നും കെ വി തോമസ് പറഞ്ഞു.
ഇത് കൂടാതെ കേരളത്തിൽ നടത്തുന്ന വിവിധ ചടങ്ങുകളുടെ ഉദ്ഘാടനത്തിന് ഉപരാഷ്ട്രപതിയെ നേരിട്ട് ക്ഷണിക്കുകയും ചെയ്തു. കെ വി തോമസ് വിദ്യാധനം ട്രസ്റ്റിൻ്റെ ‘ഭാവിക്ക് വേണ്ടി സമ്പാദിക്കുക’ എന്ന പദ്ധതിയുടെ ഭാഗമായി പതിനായിരം വിദ്യാർത്ഥികൾക്ക് കുടുക്ക നൽകുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ആരംഭിക്കുകയും ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനത്തിനും 100 വർഷം പിന്നിട്ട കൊല്ലം ഫാത്തിമ കോളേജിൻ്റെ ജൂബിലി ആഘോഷത്തിൻ്റെ ഉദ്ഘാടനത്തിനുമായാണ് ഉപരാഷ്ട്രപതിയെ ക്ഷണിച്ചത്. കേരളം സന്ദർശിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും പാർലമെൻ്റ് സെഷൻ കഴിഞ്ഞാൽ കേരളത്തിൽ വരുമെന്നും അദ്ദേഹം കെ വി തോമസിനെ അറിയിച്ചു.