
തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാൻ. 2019-ൽ അസുഖബാധിതനായി മരിക്കാറായതാണ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സ കൊണ്ടാണ് രക്ഷപ്പെട്ടതെന്നും സജി ചെറിയാൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയപ്പോഴാണ് താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് സജി ചെറിയാൻ പറഞ്ഞു. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോർജിനെ എതിരായ സമരത്തിന്റെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താൻ ഗൂഢനീക്കംമെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. വീണ ജോർജിന്റെ ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്തതെന്ന് സജി ചെറിയാൻ പറഞ്ഞു.
വീണ ജോർജ് എന്ത് തെറ്റാണ് ചെയ്തതെന്നും വീണ ജോർജിനെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് അറിയാമെന്നും സജി ചെറിയാൻ പറഞ്ഞു. കോൺഗ്രസും ബിജെപിയും ഇപ്പോൾ കിടക്കുന്നത് ഒരേ കട്ടിലിലാണെന്ന് സജി ചെറിയാൻ പറഞ്ഞു. പ്രതിപക്ഷത്തിന് വട്ടു പിടിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങളാണെന്നും അദേഹം പറഞ്ഞു.
ആരോഗ്യമേഖല വെന്റിലേറ്ററിൽ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണെന്ന് സജി ചെറിയാൻ ചോദിച്ചു. എൽഡിഎഫ് മൂന്നാമത് അധികാരത്തിൽ വരുമെന്നതിന്റെ വെപ്രാളം ആണ് യുഡിഎഫിനെന്ന് സജി ചെറിയാൻ വിമർശിച്ചു. അതിന്റെ തെളിവാണ് നേതാക്കന്മാർ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നത്. അധികാരം കിട്ടാത്തതിന്റെ ഭ്രാന്താണെന്ന് സജി ചെറിയാൻ പറഞ്ഞു.