KeralaNews

രാജ്ഭവനിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍; പ്രോട്ടോക്കോള്‍ ലംഘനം നടത്തിയത് ഗവര്‍ണര്‍: മന്ത്രി ശിവന്‍കുട്ടി

രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചതില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരിപാടി ബഹിഷ്‌കരിച്ചില്ലായെങ്കിലാണ് ഭരണഘടനാ ലംഘനമാകുക. ഭാരതാംബയെ വെച്ചുകൊണ്ടുള്ള ഒരു പരിപാടിക്കുമില്ല. താനല്ല, ഗവര്‍ണറാണ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനാ ലംഘനവും നടത്തി. രാജ്ഭവന്‍ ആര്‍എസ്എസ് പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റാന്‍ പറ്റില്ല. ആര്‍എസ്എസിലെ രണ്ട് പ്രധാനപ്പെട്ട പ്രവര്‍ത്തകര്‍ രാജ്ഭവനിലുണ്ട്. അവരാണ് കാര്യങ്ങള്‍ നിയന്ത്ര ിക്കുന്നത്. ഗവര്‍ണറെ വഴിതെറ്റിക്കുന്നതും ഇവരാണ് എന്നും മന്ത്രി ആരോപിച്ചു.

ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ നടത്തിയ ആളാണ് താനെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ജൂണ്‍ 19 ന് രാജ്ഭവനില്‍ സംഘടിപ്പിച്ച ‘ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്’ രാജ്യപുരസ്‌കാര ദാന വേദിയില്‍ നിന്നാണ് അധ്യക്ഷത വഹിക്കേണ്ടിയിരുന്ന മന്ത്രി ശിവന്‍കുട്ടി ഇറങ്ങിപ്പോയത്. നേരത്തെ തയ്യാറാക്കിയ നോട്ടീസില്‍ ഭാരതാംബയ്ക്ക് മുന്നില്‍ വിളക്കു കൊളുത്തലോ പുഷ്പാര്‍ച്ചനയോ ഉണ്ടായിരുന്നില്ലെന്നാണ് മന്ത്രി ബഹിഷ്‌കരണത്തിന് പിന്നാലെ വ്യക്തമാക്കിയത്.

മന്ത്രി ശിവൻകുട്ടി പരിപാടി ബഹിഷ്‌കരിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്നും ഭരണഘടനയുടെ തലവനെ മന്ത്രി അപമാനിച്ചെന്നും കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അതേ സമയം ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങൾക്ക് അപ്പുറം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രങ്ങൾ ഔദ്യോഗിക പരിപാടികളിൽ വെക്കരുതെന്ന് വ്യക്തമാക്കിക്കൊണ്ട്, പരിപാടിയിൽ ഗവർണ്ണർക്കാണ് വീഴ്ച സംഭവിച്ചതെന്ന് അറിയിച്ച് മുഖ്യമന്ത്രി മറുപടി നൽകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button