
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പാർലമെന്റിൽ ഉന്നയിച്ച ആരോപണങ്ങളിൽ മാപ്പ് പറയില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആരോപണങ്ങൾക്ക് പിന്നാലെ മാപ്പ് പറഞ്ഞാൽ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കാമെന്ന് സ്പീക്കർ പറഞ്ഞുവെന്നും എന്നാൽ മാപ്പ് പറയാൻ തയ്യാറല്ല എന്നും രാഹുൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ പെല്ലറ്റ് പ്രയോഗത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റിൽ വച്ച് അമിത് ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും ജിതേന്ദ്ര സിംഗിന് അമിത് ഷായുടെ കോൾ തുരുതുരാ വരുന്നതും താൻ കണ്ടുവെന്ന് രാഹുൽ ആരോപിച്ചു. പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം.ഇന്ന് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിച്ചില്ല. പല തവണ റിജിജുവിനും രാജ്നാഥ് സിംഗിനും സംസാരിക്കാൻ അനുമതി നൽകി.
അമിത് ഷായ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മാപ്പ് പറഞ്ഞാൽ സംസാരിക്കാൻ അനുമതി നൽകാമെന്ന് പറഞ്ഞു. എന്നാൽ ഒരിക്കലും ആർ.എസ്.എസിനോടും ബി.ജെ.പിയോടും മാപ്പ് പറയില്ല. വിദ്യാർത്ഥികൾക്ക് നേരെ പ്രതികാര നടപടികൾ സ്വീകരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് നേരെ നടന്ന ആക്രമണം സുപ്രിംകോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഉന്നതതല സമിതി അന്വേഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആർ.എസ്.എസുകാരെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.



