
മാസപ്പടി കേസിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്ത സിപിഎം പ്രവർത്തകരായ പ്രതികൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. മുതിർന്ന ക്രിമിനൽ അഭിഭാഷകരെ ഇറക്കി ഏഴ് പ്രതികളാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. എന്നാൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറലിനെ നിയോഗിച്ച് ഹർജിയെ എതിർക്കാനാണ് ഇ.ഡിയുടെ നീക്കം.
കേസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ജാമ്യം പ്രതീക്ഷിച്ച സിപിഎം പ്രവർത്തകർക്ക് കനത്ത തിരിച്ചടിയാണ് കോടതിയിലുണ്ടായിരിക്കുന്നത്. 24ഓളം പ്രവർത്തകർ 60 ദിവസത്തിലേറെയായി ജയിലിൽ കഴിയുന്നു. രണ്ട് വട്ടമാണ് സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയത്.സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാൻ ഭാഗിക കുറ്റപത്രം നൽകാൻ അന്വേഷണ സംഘവും നീക്കം നടത്തുന്നുണ്ട്.
അങ്ങനെയാണെങ്കിൽ ജയിലിൽ നിന്ന് ഉടനൊന്നും പുറത്തിറങ്ങാൻ സാധിക്കില്ല. പ്രതികൾക്കായി മുൻ കേരള ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, എ.ജി. ഗോപാലകൃഷ്ണൻ കുറുപ്പ്, മുതിർന്ന ക്രിമിനൽ അഭിഭാഷകരായ വിജയഭാനു, എസ്. രാജീവ് അടക്കം പ്രമുഖരുടെ നിരയാണ് കോടതിയിൽ ഹാജരാകുന്നത്.



