
തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും തിരിച്ചടിയായി രാജ്യസഭാ എംപി കോയൽ മല്ലിക്ക് (രുഗ്മിണി മല്ലിക്ക്) രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒഴിവുവന്ന രാജ്യസഭാ സീറ്റിലാണ് ബംഗാളി സിനിമാതാരം കൂടിയായ കോയലിനെ തിരഞ്ഞെടുത്തത്. സജീവ പാർട്ടി പ്രവർത്തകയായിരുന്ന കോയൽ മല്ലിക്കിന്റെ രാജി പാർട്ടി പ്രവർത്തകരെയടക്കം ഞെട്ടിച്ചിരിക്കുകയാണ്.
രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്റുമായ സി പി രാധാകൃഷ്ണനാണ് കോയൽ മല്ലിക്ക് രാജിക്കത്ത് സമർപ്പിച്ചത്. രാജ്യസഭാംഗമായിരുന്ന സമയത്ത് എല്ലാ സഹായവും സഹകരണവും നൽകിയ ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർമാനോടും രാജ്യസഭ സെക്രട്ടേറിയറ്റിലെ എല്ലാ ഭാരവാഹികളോടും താൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായും രാജിക്കത്തിലുണ്ട്.
രാജിവച്ച ശേഷം കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദർ യാദവിനെ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിലെത്തി കോയൽ മല്ലിക്ക് കണ്ടതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇത് നടിയുടെ ബിജെപി പ്രവേശനത്തിന് മുന്നോടിയായുള്ള നീക്കമാണെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. നേരത്തേ തൃണമൂലിൽ നിന്ന് രാജിവച്ച സുഖേന്ദു ശേഖർ റേ, സുഷ്മിത ദേവ്, പ്രകാശ് ചിക് ബറൈക് എന്നീ എംപിമാർ ബിജെപിയിൽ ചേർന്നിരുന്നു.



