KeralaNews

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സാലോജിക് കമ്പനി ഉടമയായിരുന്ന ടി വീണയോട് ഇഡി ചോദിച്ചറിയും. വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി സാവകാശം തേടുകയായിരുന്നു.

വീണയെ ചോദ്യം ചെയ്യാന്‍ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇഡി വ്യക്തത തേടും. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ ഇതാദ്യമായാണ് ടി വീണയെ ഇഡി ചോദ്യം ചെയ്യുന്നത്.

നേരത്തേ വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ ലഭിച്ചുവെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. എസ്എഫ്‌ഐഒയുടെ കൈവശമുള്ള രേഖകള്‍ അടക്കം ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

2016-17 കാലത്ത് തുടങ്ങിയതാണ് എക്‌സാലോജികും- സിഎംആര്‍എല്ലുമായിട്ടുള്ള കത്തിടപാടുകളും കരാര്‍ രേഖകളും ഇഡി സമാഹരിച്ചിട്ടുണ്ട്. 2016 ലാണ് വീണയും സിഎംആര്‍എല്ലും തമ്മില്‍ കരാര്‍ ഒപ്പിടുന്നത്. 2017 ല്‍ എക്‌സാലോജികും സിഎംആര്‍എല്ലും തമ്മിലും കരാറില്‍ ഏര്‍പ്പെടുന്നുണ്ട്. കൂടാതെ ശശിധരന്‍ കര്‍ത്തയുടെ കുടുംബത്തിന് ബന്ധമുള്ള എംപവര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും വീണ ലോണ്‍ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചറിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button