KeralaNews

വന്ദേമാതരം ചുരുക്കിയത് എൽഡിഎഫ് നിലപാടിന്റെ വിജയം; യുഡിഎഫ് നിലപാട് തിരുത്തിച്ചെന്ന് മുഹമ്മദ് റിയാസ് എംഎൽഎ

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ന് വന്ദേമാതരം ആലപിച്ചു. ആദ്യ ഭാഗം മാത്രമാണ് ആലപിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത് വിവാദമായിരുന്നു. മുഹമ്മദ് റിയാസ് എംഎൽഎ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ചൂണ്ടിക്കാട്ടി. ഇന്ന് നിയമസഭ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്ത സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് റിയാസ് പ്രതികരിച്ചു. യുഡിഎഫ് സർക്കാരിൻ്റെ മുൻ നിലപാടിനെ തിരുത്തി ക്രിയാത്മക പ്രതിപക്ഷമാകാൻ എൽഡിഎഫിന് സാധിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഇന്ന് നിയമസഭാ സമ്മേളനത്തിൽ വന്ദേമാതരം മുഴുവൻ ഈരടികളും അവതരിപ്പിക്കാത്തത് എൽഡിഎഫ് നിലപാടിന്‍റെ വിജയമാണെന്നും റിയാസ് അവകാശപ്പെട്ടു.

വി ഡി സതീശൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ ആശങ്കയുണ്ടെന്ന് മുഹമ്മദ് റിയാസ് അന്ന് പ്രതികരിച്ചിരുന്നു. വന്ദേമാതരത്തിലെ ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്. സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്ഭവന്റെ ഭാഗത്ത് നിന്നുണ്ടായ ചില നിർദേശങ്ങൾ തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരത്തിന്‍റെ കാര്യത്തിലും ഉണ്ടാകണമായിരുന്നു. മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന സമീപനം സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണം. ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ സർക്കാരിനെ തുടക്കത്തിലെ കണ്ണടച്ച് എതിർക്കുകയാണെന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതിന് പകരം ഈ വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് ഉയർത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഹമ്മദ് റിയാസ് അന്ന് പ്രതികരിച്ചിരുന്നു.

അതേസമയം നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അതൃപ്തി രേഖപ്പെടുത്തി. പ്രോട്ടോകോൾ ലംഘനമെന്നാണ് വിമർശനം. ദേശീയ ഗീതത്തെയും ഗവർണറെയും അവഹേളിച്ചെന്ന് ആരോപിച്ച് വി മുരളീധരൻ ആണ് തുടക്കമിട്ടത്. പിന്നാലെയായിരുന്നു ഗവർണറുടെ പ്രതികരണം. അതേസമയം സർക്കാർ നടപടിയെ പിന്തുണച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വന്ദേമാതരം പാടുമ്പോൾ എഴുന്നേറ്റു നിൽക്കേണ്ട കാര്യം പോലും ഇല്ലെന്ന് പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button