
അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രണ്ടാം തവണയാണ് ഹിമന്ത അസമിന്റെ മുഖ്യമന്ത്രിയാകുന്നത്. 11 മണിക്ക് ഗുവാഹത്തിയിലെ ഖനപാറ വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും സ്പീക്കറും സത്യപ്രതിജ്ഞ ചെയ്യും. തെരഞ്ഞെടുപ്പിൽ 126 സീറ്റുകളിൽ 102 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. പുതിയ മന്ത്രിസഭയിൽ 19 ഓളം മന്ത്രിമാർ ഉണ്ടാകുമെന്ന് ഹിമന്ത ബിശ്വ ശർമ സൂചിപ്പിച്ചു.



