
കേരളത്തിലെ മഹാവിജയത്തിന് ശേഷം മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. സാമുദായിക പരിഗണനകളും സീനിയോറിറ്റിയുമാണ് പ്രധാനമായും മാനദണ്ഡമാവുക. സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, എൻ ശക്തൻ എന്നീ സീനിയർ നേതാക്കളെ ക്യാബിനറ്റിലേക്ക് പരിഗണിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ എന്നിവരും മന്ത്രിമാരായേക്കും. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനും എറണാകുളത്തുനിന്ന് മാത്യു കുഴൽനാടനും സാധ്യതയുണ്ട്.
ലത്തീൻ പ്രതിനിധിയായി ടി ജെ വിനോദോ എം വിൻസെന്റോ എത്തും. വനിതാ നേതാക്കളിൽ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും മന്ത്രി സാധ്യതാ പട്ടികയിൽ ഉണ്ട്. വയനാട്ടിൽ നിന്ന് ടി സിദ്ദിഖും സാധ്യത പട്ടികയിലുണ്ട്. സിപിഎം വിട്ടുവന്ന നേതാക്കളെ തൽക്കാലം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കില്ല. ഒരു എംഎൽഎ മാത്രമുള്ള പാർട്ടികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനും കോൺഗ്രസിൽ ആലോചനയുണ്ട്. എട്ടിൽ ഏഴ് സീറ്റിലും വിജയിച്ചതോടെ രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.


