KeralaNews

ബിജെപിയിൽ ചേർന്നതിന് പിന്നാലെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അണ്‍ഫോളോ ചെയ്തത് ലക്ഷങ്ങൾ

ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രാജ്യസഭാ എംപി രാഘവ് ഛദ്ദയ്‌ക്കെതിരെ വന്‍ പ്രതിഷേധം. രാഘവിനെ അണ്‍ഫോളോ ചെയ്താണ് ജെന്‍സികളുള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ബിജെപിയില്‍ ചേരുന്നുവെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം രാഘവ് ഛദ്ദയെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം അണ്‍ഫോളോ ചെയ്തത് പത്ത് ലക്ഷത്തിലധികം പേരാണ്. ഇന്നലെ 14.6 മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഛദ്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇന്ന് (ശനിയാഴ്ച്ച) ഉച്ചയായപ്പോഴേക്കും ഫോളോവേഴ്‌സിന്റെ എണ്ണം 13.5 മില്യണായി കുറഞ്ഞു. ഓരോ മണിക്കൂറിലും ഛദ്ദയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞുവരികയാണ്.

ജെന്‍സികള്‍ ഉള്‍പ്പെടെയുളള യുവതലമുറയുടെ വലിയ പിന്തുണ ഉണ്ടായിരുന്ന നേതാവാണ് രാഘവ് ഛദ്ദ. എന്നാല്‍ രാഘവിന്റെ ബിജെപി പ്രവേശനം യുവാക്കള്‍ക്കിടയില്‍ വ്യാപക വിമര്‍ശനത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. 24 മണിക്കൂറിനകം ലക്ഷക്കണക്കിന് പേര്‍ അണ്‍ഫോളോ ചെയ്ത് പോയതും രാഘവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. രാഘവ് ഛദ്ദയെ അണ്‍ഫോളോ ചെയ്യാന്‍ സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ ക്യാംപെയ്‌നും നടക്കുന്നുണ്ട്. ‘ UnfollowRaghavChadha’ എന്ന ഹാഷ്ടാഗും ഇതിനോടകം ട്രെന്‍ഡിംഗാണ്. ബിജെപിയിലേക്കാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മോദിയെ വിമര്‍ശിക്കുന്ന പോസ്റ്റുകളെല്ലാം രാഘവ് ഛദ്ദ എക്‌സില്‍ നിന്നുള്‍പ്പെടെ നീക്കം ചെയ്തിരുന്നു.

ആം ആദ്മിയില്‍ പൊട്ടിത്തെറി; ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച് രാഘവ് ഛദ്ദ അടക്കം മൂന്ന് എംപിമാര്‍
ഇന്നലെയാണ് രാഘവ് ഛദ്ദ അടക്കം പഞ്ചാബിലെ ഏഴ് രാജ്യസഭ എംപിമാ‍ർ ആം ആദ്മി പാർട്ടി ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യപിച്ചത്. ബിജെപിയിൽ ചേരുകയാണെന്നും രാഘവ് ഛദ്ദ പ്രഖ്യാപിച്ചിരുന്നു. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരുൾപ്പെടെയാണ് എഎപി ബന്ധം അവസാനിപ്പിച്ചത്. ഇതോടെ രാജ്യസഭയിലെ എഎപി എംപിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി. ബിജെപി വീണ്ടും പഞ്ചാബിലെ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് അരവിന്ദ് കെജ്റിവാൾ പ്രതികരിച്ചത്. ബിജെപിയുടെ ഓപ്പറേഷൻ താമരയാണ് ഇപ്പോൾ നടന്നതെന്നും പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സഞ്ജയ് സിങ് ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ചാണ് ബിജെപി ഓപ്പറേഷൻ താമര നടപ്പിലാക്കിയതെന്നും അദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button