
സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടുംചൂടിനിടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ നടത്തി വരുന്ന വൈദ്യുതി നിയന്ത്രണത്തിനെ ചോദ്യം ചെയ്യുകയാണ് വി ഡി സതീശൻ. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണ് സർക്കാർ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവര്‍കട്ട് ഇല്ലാത്ത പത്ത് വര്‍ഷം ഇതാണോ എന്നും സതീശൻ പരിഹസിച്ചു.
തെരഞ്ഞടുപ്പിന് വേണ്ടി പെരും നുണയാണ് പിണറായി സർക്കാർ പറഞ്ഞതെന്നും അദേഹം ആരോപിച്ചു. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടന്‍ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. വൈദ്യുതി നിയന്ത്രണം തുടര്‍ന്നാല്‍ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണം; അഭ്യർത്ഥിച്ച് KSEB
അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞവിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഒപ്പിട്ടിരുന്നു. 465 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് ശരാശരി 4 രൂപ 29 പൈസയ്ക്ക് വാങ്ങാനുള്ള കരാറായിരുന്നു അത്. ഈ കരാറാണ് അഴിമതി മാത്രം ലക്ഷ്യമിട്ട് പിണറായി സര്‍ക്കാര്‍ റദ്ദാക്കിയതെന്നും വി ഡി സതീശൻ ചൂണ്ടികാട്ടി. കരാര്‍ റദ്ദാക്കിയത്തിൽ സർക്കാരിനും കെഎസ്ഇബിയിലെ ഉന്നതർക്കും പങ്കുണ്ടെന്നും അദേഹം ആരോപിച്ചു.



