KeralaNews

‘ആദ്യം ജനങ്ങളോട് മാപ്പ് പറയണം, ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ പിണറായി വിജയന് വാശിയായിരുന്നു’; രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സിപിഎമ്മിന് വിശ്വാസികളെ ഓര്‍മ വന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് വോട്ടിന് വേണ്ടി സിപിഎം എന്തും ചെയ്യും. ഭക്തരെ വഞ്ചിച്ച സര്‍ക്കാര്‍ അവരുടെ വോട്ട് കിട്ടാന്‍ മലക്കം മറിഞ്ഞു. ജനങ്ങളോട് മാപ്പ് അപേക്ഷിച്ചിട്ട് വേണം സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്യാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കാനുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

വിശ്വാസികളുടെ വികാരം നേരത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എപ്പോഴേ ഇത് ചെയ്യാമായിരുന്നു. ഇപ്പേഴത്തെ നിലപാട് തെരഞ്ഞെടുപ്പിന് വേണ്ടിയാണെന്ന് ആര്‍ക്കാ അറിയാന്‍ പാടില്ലാത്തത്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും അന്ന് ചെയ്തത് തെറ്റാണെന്ന് ജനങ്ങളോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി തയാറാകണം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ‘പത്ത് വര്‍ഷം കഴിയുമ്പോഴാണ് സിപിഐഎമ്മിന് ബുദ്ധി ഉദിക്കുക. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ പിണറായി വിജയന് എന്ത് വാശിയായിരുന്നു. വിശ്വാസികളുടെ വികാരത്തെ തകര്‍ത്ത സര്‍ക്കാരാണിത്. വനിതാ മതില്‍ നടത്തി. കേരളം മുഴുവന്‍ സംഘര്‍ഷാവസ്ഥ ഉണ്ടാക്കി. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് വിശ്വാസികളുടെ കാര്യം ഓര്‍മ വന്നതെന്ന്’ രമേശ് ചെന്നിത്തല പറഞ്ഞു.

കേരളം മുഴുവന്‍ ജാഥ നടത്തുകയും യോഗം നടത്തുകയും ചെയ്തവര്‍ ഇപ്പോള്‍ യൂടേണ്‍ അടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഭക്തജനങ്ങളുടെ വികാരം അംഗീകരിക്കണമെന്ന് അന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ്. ഇപ്പോള്‍ വോട്ട് കിട്ടുമെന്ന് ധാരണയിലാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്, നവോത്ഥാന സമിതി ഇപ്പോള്‍ തന്നെ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button