
ശബരിമല സ്വർണ കേസില്‍ പോറ്റിയെ കേറ്റിയത് ആരാണെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായെന്ന് മന്ത്രി പി രാജീവ്. എസ് ഐടിയെ എതിർത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ നിയമസഭ ബഹിഷ്കരിക്കുക പോലും ചെയ്തിട്ടുണ്ട്. ഒരു മോഷണം നടത്തിയാളെ പിടിച്ചപ്പോൾ മുൻപ് നടത്തിയ മോഷണങ്ങളും അന്വേഷിക്കുന്നത് സാധാരണമല്ലേയെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാങ്കോ മുളയ്ക്കൽ കേസിലും അദ്ദേഹം പ്രതികരിച്ചു. സാധാരണ ഹൈക്കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കാറില്ല. ആവശ്യം ഉയർന്നപ്പോഴാണ് അനുവദിച്ചത്. സർക്കാർ എപ്പോഴും ഇരകൾക്കൊപ്പമാണെന്ന് അദ്ദേഹം വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് അടക്കമുള്ള ചിലർ പണം നൽകിയതായി രേഖകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംപിമാർ ഉൾപ്പടെ മറ്റാരും പണം നൽകിയിട്ടില്ല. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം സംബന്ധിച്ച വാർത്തകൾ യുഡിഎഫ് തന്നെ പ്ലാൻ ചെയ്തതാണ്. സോണിയ ഗാന്ധി ഉൾപ്പടെ ഇടപെട്ടു എന്ന് വാർത്ത വന്നപ്പോൾ നേതാക്കൾ നിഷേധിച്ചിരുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.



