KeralaNews

ശബരിമല സ്വര്‍ണക്കൊള്ള : എസ്‌ഐടിയില്‍ സിപിഎം ബന്ധമുള്ള സിഐമാര്‍; അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് വിഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ച് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ നീക്കത്തിന് പിന്നില്‍ മുതിര്‍ന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്‌ഐടിയെ നിര്‍വീര്യമാക്കാനുള്ള നീക്കത്തില്‍ ഹൈക്കോടതി ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്.ഐടി.യില്‍ നുഴഞ്ഞ് കയറാനും വാര്‍ത്തകള്‍ സര്‍ക്കാരിലേക്ക് ചോര്‍ത്താനുമുള്ള നീക്കമാണ് നടക്കുന്നത്. സിപിഎമ്മുമായി ബന്ധമുള്ള രണ്ട് സിഐമാരെ കൂട്ടിച്ചേര്‍ത്തത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്ഐടിയില്‍ നിയോഗിച്ചത്.

ഹൈക്കോടതിയുടെ മുന്നില്‍ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകള്‍ വന്നതിന് പിന്നില്‍ സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിനു വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയില്‍ ഇരുന്നപ്പോള്‍ ഇതേ ഉദ്യോഗസ്ഥന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനു വേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്നും സതീശന്‍ വിമര്‍ശിച്ചു.

അന്വേഷണ വിവരങ്ങള്‍ ചോര്‍ത്താനും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും വിഡി സതീശന്‍ ആരോപിച്ചു. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ എസ്‌ഐടിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് മുന്‍പും വിഡി സതീശന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button