KeralaNews

ന്യൂനപക്ഷത്തെ എക്കാലവും ഇടതുപക്ഷം സംരക്ഷിച്ചിട്ടുണ്ട്, അത് തെരഞ്ഞെടുപ്പ് ഫലത്താല്‍ അളക്കാനാകില്ല: മുഖ്യമന്ത്രി

ന്യൂനപക്ഷങ്ങളെ എല്ലാ കാലത്തും ചേര്‍ത്ത് പിടിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ സംരക്ഷണം ഏതെങ്കിലും തെരഞ്ഞെടുപ്പ് ഫലംകൊണ്ട് അളക്കാനാകില്ല. തന്റെ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ ചേര്‍ത്ത് പിടിക്കുന്നത് തുടരുമെന്നും സമസ്ത വേദിയില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രയുടെ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനാധിപത്യത്തിന്റെ സവിശേഷത വ്യത്യസ്തതകളെ അംഗീകരിക്കാനും വിയോജിപ്പുകളെ മനസ്സിലാക്കാനുമുള്ള കഴിവാണ്. ആ കാഴ്ചപ്പാട് കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. നാനാത്വത്തിലെ ഏകത്വം എന്ന മഹത്തായ പാരമ്പര്യം ഓരോ നിമിഷവും തച്ചുതകര്‍ക്കപ്പെടുകയാണ്. ഒരു രാജ്യം, ഒരു മതം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന നിലയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഭൂരിപക്ഷ വര്‍ഗ്ഗീയത ഉയര്‍ന്നുവരുമ്പോള്‍ അതിനെ ന്യൂനപക്ഷ വര്‍ഗ്ഗീയതകൊണ്ട് ചെറുക്കാം എന്ന് കരുതുന്നവരോടും വിട്ടുവീഴ്ച ചെയ്യരുത്. അത്തരത്തിലുള്ള വര്‍ഗ്ഗീയതകളോടുള്ള വിമര്‍ശനം ഏതെങ്കിലും മതവിഭാഗത്തിനോടുള്ള വിമര്‍ശനമല്ല. അത് ഏവരും മനസ്സിലാക്കണം. മതവിശ്വാസവും വര്‍ഗ്ഗീയതയും രണ്ട് വിരുദ്ധ ധ്രുവങ്ങളാണ്. വര്‍ഗ്ഗീയവാദികളോടുള്ള വിമര്‍ശനം മതവിശ്വാസികളോടുള്ള വിമര്‍ശനമായി ഉയര്‍ത്തിക്കാട്ടുക എന്നത് വര്‍ഗ്ഗീയവാദികളുടെ ആവശ്യമാണ്. അത് അംഗീകരിച്ച് കൊടുക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമം ഏതെങ്കിലുമൊരു സമുദായത്തിനെതിരായ അതിക്രമം മാത്രമല്ല. അത് ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക്, ജനാധിപത്യ ചിന്തയ്ക്ക്, വൈവിധ്യങ്ങള്‍ക്ക് എതിരായ ആക്രമണം കൂടിയാണ്. അതുകൊണ്ട് അവയ്‌ക്കെല്ലാമെതിരെ നീങ്ങുക എന്നത് നമ്മള്‍ ഓരോരുത്തരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. അത്തരം പ്രതിഷേധങ്ങള്‍ ഏതെങ്കിലും മതത്തിന്റെയോ വര്‍ഗ്ഗീയതയുടെയോ ചട്ടക്കൂട്ടിലേക്ക് ചുരുക്കിയെടുക്കാന്‍ ചിലര്‍ ശ്രമിക്കും. അതുണ്ടാവാതിരിക്കാന്‍ ശ്രദ്ധ ചെലുത്തേണ്ട ഉത്തരവാദിത്വം സമസ്ത പോലെയുള്ള സംഘടനകള്‍ക്കുണ്ട്.

1926 ല്‍ രൂപീകൃതമായ കാലം മുതല്‍ കേരളത്തിലെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ മതപരമായ ചിട്ടയും വിജ്ഞാനവും പകരുന്നതിനൊപ്പം സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതിനും സമസ്ത ശ്രദ്ധിച്ചിട്ടുണ്ട്. നൂറു വര്‍ഷം എന്നത് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാലയളവല്ല. ഇത്രയേറെക്കാലം പൊതുസമൂഹത്തിന്റെ ഭാഗമായി ഈ പ്രസ്ഥാനം നിലനിന്നതിനു പിന്നില്‍ ഈ സംഘടനയെ നാളിതുവരെ നയിച്ച പണ്ഡിത ശ്രേഷ്ഠന്മാരുടെയെല്ലാം സംഭാവനകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button