
വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലറെ 36 വർഷം തടവിന് ശിക്ഷിച്ച് തലശ്ശേരി അഡീഷണല്‍ സെക്ഷൻസ് കോടതി. സിപിഐഎം പ്രവർത്തകൻ പി രാജേഷിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് 36 വർഷം തടവിന് ശിക്ഷിച്ചത്. തലശ്ശേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു പ്രശാന്തിനാണ് തടവ് ശിക്ഷ ലഭിച്ചത്.
പ്രശാന്ത് ഉൾപ്പെടെ പത്ത് ബി ജെ പി പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു. 1,08000 രൂപ വീതം പിഴയും ഒടുക്കണം. 2007 ഡിസംബർ 15 നായിരുന്നു പി രാജേഷിനെതിരായ വധശ്രമം.
ഡിസംബർ 15ന് രാത്രിയാണ് ആർഎസ്എസ് സംഘം വീടാക്രമിച്ച് മുൻ കൗൺസിലറെയും സഹോദരൻ പി രഞ്ജിത്ത്, പിതൃ സഹോദരി ചന്ദ്രമതി എന്നിവരെ ആക്രമിക്കുന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊല്ലാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് മറ്റ് രണ്ടുപേർക്കും പരുക്കേറ്റത്.ഗുരുതര പരുക്കേറ്റ രാജേഷും സഹോദരൻ രഞ്ജിത്തും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും ചന്ദ്രമതി തലശ്ശേരി കോ–ഓപ്പറേറ്റീവ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.


