
കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധയോഗം സംഘടിപ്പിച്ചു. യോഗത്തിൽ വി. ജോയ് എംഎൽഎയും വി.കെ. പ്രശാന്തും പങ്കെടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ബിജെപിയും ആർഎസ്എസും ആണെന്ന് നേതാക്കൾ ആരോപിച്ചു.
കോർപ്പറേഷൻ ഭരണത്തെ വിമർശിച്ച വി. ജോയ്, നഗരത്തിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തി. തെരുവുനായ പ്രശ്നം, മാലിന്യ നിർമാർജനം തുടങ്ങിയ വിഷയങ്ങളിൽ ഭരണപക്ഷം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സുഗതനെതിരെ 2023, 2025 വർഷങ്ങളിലും കാപ്പ പ്രകാരം നടപടികൾ ഉണ്ടായിരുന്നുവെന്നും, വിവിധ ഗുരുതര കേസുകളിൽ പ്രതിയായിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയതെന്നും എൽഡിഎഫ് ആരോപിച്ചു. പിന്നീട് കൗൺസിലറായി വിജയിച്ചെങ്കിലും പുതിയ വധശ്രമ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്ന് നേതാക്കൾ പറഞ്ഞു.
വെള്ളയ്ക്കാട് ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ ഉണ്ടായ തർക്കമാണ് പുതിയ കേസിന് കാരണം. പരിപാടി അലങ്കോലപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് ഒരാളെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ചതായാണ് കേസ്. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ പ്രതി ഒളിവിൽ പോയിരുന്നു. പിന്നീട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ സുഗതനെ പിടികൂടുകയായിരുന്നു. കാപ്പാ നിയമപ്രകാരം കരുതൽ തടങ്കൽ നടപടികളും തുടരുന്നുണ്ടെന്നും നിലവിൽ പ്രതി ജയിലിലാണെന്നും പൊലീസ് അറിയിച്ചു.



